2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച


 കലാധരന്‍  മാസ്റ്ററുടെ ഫേയ്സ് ബുക്കില്‍ നിന്ന്....
വെളളവും പളളിയും വെളളാപ്പള്ളിയും.
....................................................
പളളിയില്‍ വീഞ്ഞാകാമോ? എന്ന ചോദ്യം ചേദിച്ചത് വെളളാപ്പള്ളി. ശ്രീനാരായണീയര്‍ക്ക് മദ്യമാകാമോ എന്ന മറു ചേദ്യം ഉയര്‍ത്തണം. പക്ഷേ വികാരിമാര്‍ പളളിവീഞ്ഞിനെ ന്യായീകരിക്കാമോ? ബൈബിള്‍ വീഞ്ഞിനെ കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. അത് ലഹരി ഉണ്ടാക്കും.ഉദാഹരണങ്ങള്‍ നോക്കൂ.

1)ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ തന്റെപുത്രനായ ഹാമിനെ ശപിക്കാന്‍ ഇടയായത് തന്റെ മുന്തിരിത്തോട്ടത്തിലെ വീഞ്ഞുകുടിച്ച് ലഹരിപിടിച്ചതിനാല്‍ (ഉല്പത്തി 9: 21-26). 
2)ലോത്ത് തന്റെ പുത്രിമാരെ തിരിച്ചറിയാന്‍ കഴിയാതെ അവരുമായി പാപം ചെയ്ത് അവരുടെ പുത്രന്മാരായ മോവാബ്,ബെന്‍, അമി, എന്നിവര്‍ക്ക് പിതാവായിത്തീര്‍ന്നത് വീഞ്ഞിന്റെ ലഹരി നിമിത്തം (ഉല്പത്തി 19:30-38). 
3)അബ്ശലോമിന്റെ സഹോദരിയായ താമാറിനെ മാനഭംഗപ്പെടുത്തിയ അമ്നോനെ അബ്ശലോമിന്റെ അനുയായികള്‍ കൊന്നത് അവന്‍ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോള്‍ (2ശമുവേല്‍ 13:28-29). 
4)അഹശ്വേരോശ് രാജാവിന്റെ പത്നിയായിരുന്ന വസ്തിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങ ള്‍ സൃഷ്ടിക്കപ്പെട്ടതും അയാള്‍ വീഞ്ഞിന് അടിമപ്പെട്ടപ്പോള്‍ (എസ്തേര്‍ 1:9-22). 
5)സദൃശ്യവാക്യം 23-ാം അദ്ധ്യായത്തില്‍ പറയുന്നതെന്താണ്? ‘ആര്‍ക്ക് കഷ്ടം? ആര്‍ക്ക് സങ്കടം? ആര്‍ക്ക് കലഹം? ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍? ആര്‍ക്ക് കണ്‍ചുവപ്പ്? വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചുനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ! വീഞ്ഞ് ചുവന്ന പാത്രത്തില്‍ തിളങ്ങ ുന്നതും അത് രസമായി ഇറക്കുന്നതും നീ നോക്കരുത് ഒടുവില്‍ അത് സര്‍പ്പത്തെപ്പോലെ കടിക്കും. അണലിയെപ്പോലെ കൊത്തും.’സുബോധത്തെ മറിച്ചു കളയുന്ന ലഹരി പരസ്ത്രീകളെ നോക്കുവാനും വക്രതയോടെ പെരുമാറാനും പ്രേരണ നല്‍കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലുള്ള പെരുമാറ്റം കൊണ്ട് നേരിടേണ്ടിവരുന്ന ശാരീരിക പീഡകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയാത്തവിധം ലഹരി മനുഷ്യശരീരത്തെ മരവിപ്പിച്ചു കളയുന്നു. 
6)സ്വയം മദ്യപിക്കുന്നതു മാത്രമല്ല മറ്റുള്ളവരെ മദ്യപിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകന്‍ (ഹ ബ : 2-15) 
7).“കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലുംധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി” (1.പത്രോസ്.4:3).
8)“വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ” (എഫേസ്യ.5:18).
9) “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു; കുടിയനും അതിഭക്ഷകനും ദരിദ്രരായ്ത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും” (സദൃശ്യ.23:20,21).

ആല്‍ക്കഹോളിന്റെ വംശത്തിലാണ് വീഞ്ഞിനും സ്ഥാനം. 
പണ്ട് മൃഗബലിയും രക്തപാനവുമെല്ലാം മതാചാരത്തിന്റെ ഭാഗമായിരുന്നു. നരബലിയും എല്ലാ പുരാണങ്ങളിലും ഉണ്ട്. ആടിനു പകരം മകനെത്തന്നെ ബലി നല്‍കാന്‍ തയ്യാറായ ഭക്തര്‍. പക്ഷേ ആധുനിക സമൂഹം നരബലികളെ നിഷേധിച്ചു. ദൈവം കോപിച്ചില്ല. അതേ പോലെ മദ്യത്തെ ആരാധനാലയങ്ങളില്‍ നിന്നും ഇറക്കിവിടണം.വീഞ്ഞ് യേശുവിന്‍റെ രക്തത്തിന്‍റെ പ്രതീകമാണ്! രക്തമല്ല. പ്രതീകം മാത്രമാണ്. മറ്റൊരു പാനീയത്തെ പ്രതീകമാക്കാനുളള സന്മനസുണ്ടാകണം.

വീര്യം കുറഞ്ഞതില്‍ തുടങ്ങി വീര്യം കൂടിയതിലേക്ക് പോകുന്ന ഒരു പാതയുണ്ട്.അതു പഠിപ്പിക്കരുത്.
പ്രതിരോധസേനയില്‍ ജോലിചെയ്യുന്നവര്‍ക്ക് മദ്യം നല്‍കുന്ന ഭരണകൂടം, 
ആരാധനാലയങ്ങളില്‍ ആരാധനയുടെ ഭാഗമായി മദ്യം ഉപയോഗിക്കുന്ന പൗരോഹിത്യം.
മദ്യം വിഷമാണെന്നു പറഞ്ഞ ഗുരുവിനെ തിരുത്തുന്ന ശ്രീനാരായണീയര്‍..

മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ന്യായീകരണങ്ങളും പ്രവൃത്തികളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പണ്ട് ഹിന്ദുദൈവങ്ങള്‍ സോമരസം കുടിച്ചിരുന്നു എന്നു പറഞ്ഞ് മദ്യത്തെ ഉദാത്തീകരിക്കരുത്. 
മദ്യം പാവങ്ങളെ വിമോചന ചിന്തയില്‍ നിന്നും അകറ്റും. ഭരണകൂടം മദ്യത്തെ ജനകീയസമരങ്ങളില്‍ നിന്നും ജനതയെ തടയുന്നതിനുളള ഉപാധിയാക്കും. മദ്യത്തിന് ഒരു രാഷ്ടീയമുണ്ട്. അതു തിരിച്ചറിയുന്നവര്‍ മദ്യപാനത്തെ എതിര്‍ക്കണം.